ഗുരുവായൂരിൽ കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങി

Tuesday, 11 Jul, 2023  കൂവപ്പടി ജി. ഹരികുമാർ

ഗുരുവായൂർ:  ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരന്മാർ ഇനി പഠനത്തിരക്കിൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഗുരുവായൂരിൽ കൃഷ്ണനാട്ടം കളിയില്ലാത്ത കാലമാണ്.  ഈ ഇടവേളയിലാണ് ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങുന്നത്.  അവതാരം, കാളിയമർദ്ദനം,  രാസക്രീഡ, കംസവധം എന്നീ കഥകളാണ് കളരിയിൽ വിശദമായി ചൊല്ലിയാടി പഠിയ്ക്കുന്നത്.  മറ്റു കഥകളിൽ നിന്നുള്ള പ്രത്യേക പoനം ആവശ്യമുള്ള ഭാഗങ്ങളും ചൊല്ലിയാടും. തിങ്കളാഴ്ച അവതാരം കഥയിലെ ആദ്യപകുതിയിലെ വിശ്വരൂപദർശനം കഴിഞ്ഞുള്ള കംസന്റെ ഇളകിയാട്ടം ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ചൊല്ലിയാടിയതെന്ന് ക്ഷേത്രകലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര പറഞ്ഞു.  കൃഷ്ണനാട്ടം പഠനത്തിൽ കളരി ചിട്ടയിലുള്ള ചൊല്ലിയാട്ടം ഏറെ പ്രാധാന്യമുള്ളതാണ്. ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 3 മണിമുതൽ ക്ഷേത്ര കലാനിലയത്തിൽ വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം എന്നീ വിഭാഗങ്ങളുടെ പ്രത്യേക അഭ്യാസവും പഠനവും നടക്കും. കച്ചകെട്ടു കാലത്ത് ചുട്ടി വിഭാഗം കോപ്പുപണികളിൽ ഏർപ്പെടും. എട്ടുകഥകൾ എട്ടുദിവസമായാണ് കൃഷ്ണനാട്ടം കളിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ രാത്രി തൃപ്പുക കഴിഞ്ഞ് നടയടച്ചശേഷം 10.30-യോടെയാണ് കളി തുടങ്ങുക. എട്ടുകഥകൾ എട്ടുദിവസമായാണ് കൃഷ്ണനാട്ടം കളിക്കുന്നത്.  മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം അവതാരകഥ പറഞ്ഞാണ് കൃഷ്ണനാട്ടത്തിന്റെ അടുത്ത സീസൺ ആരംഭിയ്ക്കുക. ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടുകാണാൻ വടക്കേനടപ്പുര മുറ്റത്താണ് ഭക്തർ തിങ്ങിനിറയുക.