ഉപയോഗശൂന്യമായിക്കിടക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റൽക്കെട്ടിട പരിസരത്ത് പഞ്ചായത്തധികൃതർ സന്ദർശനം നടത്തി.

Saturday, 15 May, 2021  ANOOB NOCHIMA

തൃത്താല : ഉപയോഗശൂന്യമായിക്കിടക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റൽക്കെട്ടിട പരിസരത്ത് തൃത്താല പഞ്ചായത്തധികൃതർ സന്ദർശനം നടത്തി. തൃത്താല ഹൈസ്കൂൾറോഡിൽ ഭാരതപ്പുഴയുടെ തീരത്ത് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിരിക്കയാണ് ഹോസ്റ്റൽ. ഹോസ്റ്റൽ കെട്ടിടത്തോടുചേർന്ന കുഴിയിൽ വ്യാപകമായി മാലിന്യം തള്ളുകയാണെന്ന പരാതി നാട്ടുകാരിൽ വ്യാപകമായിരുന്നു. ‌ മാതൃഭൂമി വാർത്തയും നൽകിയിരുന്നു. തുടർന്നാണ് തൃത്താല പഞ്ചായത്തധികൃതർ സന്ദർശനം നടത്തിയത്‌. കുഴി മൂടാനും സ്ഥലത്തേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. ശ്രീനിവാസൻ പറഞ്ഞു. ഉപയോഗശൂന്യമായി നശിക്കുന്ന ഹോസ്റ്റൽ കെട്ടിടം നവീകരിച്ച് ഉപയോഗപ്രദമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തൃത്താലപഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ കെ.പി. ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ ടി. അരവിന്ദാക്ഷൻ, ടി.വി. സബിത, ഗോപിനാഥൻ മേലഴിയത്ത്, പരിസ്ഥിതി പ്രവർത്തകൻ ഷംസു നിള തുടങ്ങിയവരും സ്ഥലത്തെത്തി.

നിലവിൽ മാലിന്യം ചാക്കുകെട്ടുകളിലാക്കിയും പ്ലാസ്റ്റിക്ക് കവറുകളിൽ നിറച്ചുമെല്ലാം ഈ കുഴി നിറഞ്ഞുകിടക്കയാണ്. മഴ പെയ്താൽ കുഴിയിൽ വെള്ളംനിറയുകയും മുഴുവൻ മാലിന്യവും വെള്ളിയാങ്കല്ല് കുടിവെള്ളസംഭരണിയിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. മാലിന്യക്കുഴിയും ഭാരതപ്പുഴയും തമ്മിൽ കേവലം പത്തുമീറ്ററിൽത്താഴെ മാത്രമാണ് അകലം. ഈ ഭാഗത്ത് തന്നെയാണ് പുഴയിലെ ശുദ്ധജലവിതരണ പമ്പിങ് കിണറുകളും സ്ഥിതിചെയ്യുന്നത് എന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉയർത്താനിടയുണ്ട്.