പെരുമ്പാവൂർ സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് സ്വന്തമായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന്:എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

Friday, 06 Aug, 2021   HARITHA SONU

പെരുമ്പാവൂർ : ജില്ലയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ സബ്ബ് ആർടിഒ ഓഫീസ് ആയ പെരുമ്പാവൂരിൽ വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുംമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആർടിഒ ഓഫീസിന് സ്ഥലസൗകര്യം വളരെ കുറവാണ്. പെരുമ്പാവൂർ സബ്ബ് ആർടിഒ ഓഫീസിന് സ്വന്തമായി ഒരു കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനു വേണ്ടി ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് പെരിയാർവാലിയുടെ സ്ഥലം ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ഉണ്ടാവണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയമസഭാ സമ്മേളനത്തിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

പൊതുജനങ്ങൾ വിവിധ സേവനങ്ങൾക്കായി സമീപിക്കുന്ന പെരുമ്പാവൂർ സബ്ബ് ആർടിഒ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്ന പട്ടാലിൽ നഗരസഭയുടെ 25 വർഷം പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ വാടക മുറിയിൽ ആണ്. ഇതിന്റെ മുകൾത്തട്ടിലെ കോൺക്രീറ്റ് പല സമയങ്ങളിലും അടർന്നു വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനുള്ളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും, ഇത് ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ അവസ്ഥയിൽ ഇടുങ്ങിയതും സ്ഥലപരിമിതി കുറവായതിനാലും ജീവനക്കാർക്ക് കാര്യക്ഷമമായി ചെയ്യുന്നതിനും ഫയലുകൾ സൂക്ഷിക്കുന്നതിനും മറ്റും വളരെ ബുദ്ധിമുട്ടുകൾ നേരിട്ടുവരുന്നു. വിവിധ സേവനങ്ങൾക്കായെത്തുന്നവർക്ക് അസൗകര്യങ്ങളാണു ഫീസിന്റെ സ്ഥിതിമിതിമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ പുതിയ ഒരു സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടു ഓഫീസ് സമുച്ചയം നിർമ്മിക്കുക എന്നതാണു നിലവിൽ സാധ്യമായിട്ടുള്ളത്.

സ്വന്തമായി കെട്ടിടം ലഭ്യമാവുന്നതോട് കൂടി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പാർട്ടി ഓഫീസിലെ സേവനം മെച്ചപ്പെടുത്താൻ സാധിക്കും. 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം വരുന്നതിന് ആവശ്യമായ തുക എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്താം എന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. സ്വന്തമായി ഓഫീസ് മന്ദിരം, ഡ്രൈവിംഗ് ടെസ്റ്റ് യാഡ്, റോഡ് സേഫ്റ്റി ഹാൾ, വാഹനങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള യാഡ് തുടങ്ങിയ സൗകര്യങ്ങൾ ഉടനടി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പെരിയാർവാലി യുടെ സ്ഥലം ലഭ്യമാക്കുന്നതിന് മന്ത്രിതലത്തിൽ ചർച്ച ചെയ്യുവാനും തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു.