കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.

Thursday, 02 Sep, 2021   HARITHA SONU

പെരുമ്പാവൂർ : കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് പിഡബ്ല്യുഡി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ചു. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ നാട്ടുകാരും ജനപ്രതിനിധികളും പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. 

റോഡ് പൂർണമായും തകർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ വലിയ കുഴികൾ നിറഞ്ഞത് അപകടങ്ങൾക്കും കാരണമാകുന്നു. റോഡിന്റെ തകർച്ച കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ കാര്യങ്ങൾ മനസ്സിലാക്കിയാണ് റോഡിന്റെ പുനർനിർമാണത്തിനായി സ്ഥലം എം എൽ എ എൽദോസ് കുന്നപ്പിള്ളി ത്വരിതഗതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

ഈ റോഡ് നവീകരണത്തിനുള്ള വിശദമായ റിപ്പോർട്ട്‌ ഭരണാനുമതിക്ക് വേണ്ടി പിഡബ്ല്യുഡി ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നേരിട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സമർപ്പിച്ചു .5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്. എ. എം റോഡിൽ എം. ജി എം കുറുപ്പുംപടി സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ചു കുറ്റികുഴിയിൽ അവസാനിക്കുന്ന റോഡിൽ പത്ത് വർഷത്തിന് മുൻപ് ചെയ്ത ടാറിങ്ങിന് ശേഷം പൂർണ്ണമായും ഇതുവരെ പ്രവർത്തികൾ ഒന്നും തന്നെ നടന്നിട്ടില്ല.

റോഡിന്റെ ശോചനീയ സ്ഥിതിയെക്കുറിച്ചും ഇത് വേഗത്തിൽ പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും തല്പരകക്ഷികളുടെയും യോഗം സെപ്റ്റംബർ നാലാം തീയതി ശനിയാഴ്ച എം എൽ എ ഓഫീസിൽ വെച്ച് ചേരുമെന്ന് എൽദോസ് കുന്നപിള്ളി എം എൽ എ അറിയിച്ചു.