മലപ്പുറം: പണം ഇരട്ടിപ്പിച്ച് നൽകാം എന്ന് വാഗ്‌ദാനം നൽകി ഇല്ലാത്ത കമ്പനിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ പിടിയിൽ. വണ്ടൂർ സ്വദേശികളായ പെരക്കാത്ര പ്രവീൺ, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിക്ഷേപിച്ചതിൻ്റെ ഇരട്ടി തുക നൽകാമെന്നും മാസം തോറും ലാഭവിഹിതം നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.
സാധാരണക്കാരായിരുന്നു ഇവരുടെ തട്ടിപ്പിനിരയായവരിൽ അധികവും. വണ്ടൂർ കാപ്പിൽ സ്വദേശി തരിയറ ഹൗസിൽ ദേവാനന്ദ് ഭാര്യ സഹോദരി എന്നിവർ ചേർന്ന് രണ്ട് വർഷം മുമ്പ് മൈ ക്ലബ് ട്രേഡേഴ്‌സ് (എംസിറ്റി) എന്ന കമ്പനിയിൽ 5,30,000 രൂപ നിക്ഷേപിച്ചിരുന്നു.
ഇരട്ടി തുകയും മാസം തോറും 70,000 രൂപ വരെ ലാഭ വിഹിതവും നൽകാം എന്നായിരുന്നു വാഗ്‌ദാനം. തുടക്കത്തിൽ ആദ്യ മൂന്ന് മാസം ലാഭ വിഹിതം ലഭിക്കുകയും ചെയ്‌തു. തുടർന്ന് ലാഭ വിഹിതം കിട്ടാതായതോടെ ഇവർ പ്രതികളെ സമീപിച്ചപ്പോൾ പണം കമ്പനിയിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് പറഞ്ഞ് തിരികെ അയച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ ദേവാനന്ദ് വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളായ പ്രവീണ്‍, ശ്രീജിത്ത് എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ സമാന രീതിയിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
വാങ്ങിയ പണം കമ്പനിയിൽ അടച്ചതായാണ് ഇവർ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അതേസമയം പണം നിക്ഷേപിച്ചവർക്ക് രസീതോ, മറ്റ് രേഖകളോ നൽകിയിരുന്നില്ല. പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്‌ടപ്പെട്ട ഏഴോളം പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അതേസമയം തട്ടിപ്പിനിരയായ കുടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023
September 8, 2023